Showing posts with label അനിത തമ്പി. Show all posts
Showing posts with label അനിത തമ്പി. Show all posts

Sunday, 16 March 2008

വൃത്തി

ഈ നാലുവരിപോലെ തുടച്ചു വൃത്തിയാക്കിയ കവിതകള്‍ കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടാണ്. അനിത തമ്പിയുടെ പല കവിതകളിലും കടന്നു വരുന്നുണ്ട് ഈ വൃത്തിയാക്കലിന്റെ ഇതിവൃത്തം. അഴുക്ക്, മുറ്റമടിക്കുമ്പോള്‍ എന്നിവ ഉദാഹരണം. അഴുക്ക് എന്ന കവിതയില്‍ ‘പണ്ടേതോ ജന്തു ചത്ത കറ’ എന്ന് പറയുന്നതോടെയാണ് മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ കടന്നു വരുന്നത്. മരിച്ച് മണ്ണടിഞ്ഞ് അഴകെല്ലാം അഴുക്കാവുന്നിടത്ത് വൃത്തിയുടെയും വെടിപ്പിന്റെയും ജീവിതത്തെ മറന്നേക്കാം,അതു വരെ ക്ഷമിച്ചേക്കാം എന്ന് നമ്മളും ചിന്തിച്ചുപോവുന്നു കവിത കഴിയുമ്പോള്‍.
ഏറെ ഇഷ്ടമുള്ള ഒരു കവിതയാണ് ചരിത്രം. അരിവാള്‍ചുറ്റികനക്ഷത്രത്തിലെ അകാല്‍പ്പനിക സൃഷ്ടിയായ ചുറ്റിക മാത്രം തന്റെ ഉത്ഭവത്തില്‍ മനം നൊന്ത് വെറും ചരിത്രമെന്നു പറഞ്ഞു ചുമരില്‍ തൂക്കിയിടാന്‍ മാത്രമുള്ള ചിത്രങ്ങളില്‍ ആണിയടിച്ചു കയറ്റുന്നു. എന്നാല്‍ കാല്‍പ്പനികമായ അരിവാള്‍, അര്‍ദ്ധചന്ദ്രനോടു ചേരുന്നു. നക്ഷത്രം കുഞ്ഞുങ്ങളുടെ കണ്ണിലേക്ക് വിരുന്നുപോവുകയും ചെയ്യുന്നു!. അനിതയുടെ കവിതകളില്‍ ‍അടിമുതല്‍ മുടിവരെ കവിത കാണാന്‍ പറ്റുന്നു. എന്നാല്‍ ഇന്നുകണ്ട ഒരു കവിതയില്‍ തലക്കെട്ടിലെ രണ്ടു വാക്കുകള്‍ക്കിടയിലുള്ള ഒരു ചിഹ്നത്തില്‍ മാത്രമാണ് എനിക്ക് എന്തെങ്കിലുമൊരു കവിതകാണാന്‍ കഴിഞ്ഞത്. എന്റെ തെറ്റ്.