Showing posts with label അന്‍വര്‍ അലി. Show all posts
Showing posts with label അന്‍വര്‍ അലി. Show all posts

Saturday, 8 March 2008

ആടിയാടി അലഞ്ഞ മരങ്ങള്‍

അന്‍വര്‍ അലിയുടെ മികച്ച രചനകളില്‍ ഒന്നാണ് ആടിയാടി അലഞ്ഞ മരങ്ങളേ... മഹാകവി കുമാരനാശാന്‍ 1919-ല്‍ എഴുതിയ, പ്രരോദനത്തിലെ ‘നീലപ്പുല്‍ത്തറകള്‍ക്കുമേല്‍’ എന്ന വരികളിലൂടെയാണ് ഈ കവിതയുടെ തുടക്കം. ആധുനിക മലയാളഭാഷയെയും സാഹിത്യത്തെയും രൂപപ്പെടുത്തിയെടുക്കുന്നതില്‍ നിസ്തുലമായ സേവനങ്ങള്‍ ചെയ്ത ഭാഷാപണ്ഡിതനും,കവിതാ നിരൂപകനും കവിശ്രേഷ്ഠനുമൊക്കെയായ ശ്രീ.എ.ആര്‍.രാജരാജവര്‍മ്മയുടെ സ്മരണാര്‍ത്ഥം എഴുതിയ പ്രരോദനത്തില്‍, അദ്ദേഹത്തെ, തന്റെ കീഴില്‍ വളരുന്ന പുല്‍ച്ചെടികള്‍ക്ക് തണലും സംരക്ഷണയുമേകി മരുവുന്ന ഒരു പടുകൂറ്റന്‍ മാവിനോടാണ് കുമാരനാശാന്‍ ഉപമിച്ചിരിക്കുന്നത്. പ്രരോദനത്തില്‍ ഏ.ആറിനെ ഉപമിച്ചിരിക്കുന്ന പടുകൂറ്റന്‍ മാവ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അങ്കണത്തില്‍ 2006 വരെ ഉണ്ടായിരുന്നു. അതിന്റെ ചുവട്ടില്‍ കവികളുടെയും നിരൂപകരുടെയും മറ്റ് സാഹിത്യകുതുകികളുടെയും ചിന്തകരുടെയുമൊക്കെ ഒരു സംഘം എന്നും മേളിച്ചിരുന്നു. അന്‍വര്‍ അലിയും ആ സംഘത്തിലെ അംഗമായിരുന്നിരിക്കണം യൂണിവേഴ്സിറ്റി കോളേജില്‍ പഠിച്ചിരുന്ന കാലത്ത്.!
നഷ്ടബോധത്തിന്റെ ഒരു കാറ്റ് അനുഭവിക്കാനാകുന്നുണ്ട് ഈ കവിതയിലൂടെ നടക്കുമ്പോള്‍. സമൃദ്ധിയുടെ പഴമയോടും,ഒരായിരം സൂര്യനുവേണ്ടി ജീവന്‍ ബലികൊടുത്തവരോടും,ഉളിയുടക്കുന്ന ദൃഢതയോടും, പിന്നെ കാറ്റിന്‍പിറകേ അലഞ്ഞു തിരിയാന്‍ പോയ ഇളമുറകളോടും അടിപതറിയ നിലപാടുകളോടും കവി സങ്കടം പറയുന്നു.
“ആടിയാടിയലഞ്ഞ് നാവുകുഴഞ്ഞ്
എടുപിടീന്നൊരുനാള്‍...
ശരി, പിന്നെക്കാണാംന്ന്
പൊറിഞ്ഞിട്ടേലും പോകാരുന്നില്ലേ?”
എത്ര ഗംഭീരമായ ഭാഷയാണിത്!.
ഇത് വായിച്ചപ്പോള്‍ ജോണിനെയും മറ്റുംഓര്‍ത്തുപോയതിനാലാണോ എന്നറിയില്ല,കണ്ണുനിറയുന്നു. അകാലത്തില്‍ അസ്തമിച്ചുപോയ ചില സുഹൃത്തുക്കളെ ഓര്‍ക്കുകയാവില്ലേ കവിയും ഇവിടെ?
എന്തൊക്കെ സ്വപ്നങ്ങളായിരുന്നിരിക്കണം! ദൈവം തമ്പുരാനേ എന്ന വിളിയില്‍ കാണാനാകുന്നുണ്ട് എല്ലാം.
ആഴിയാഴിയഴഞ്ഞ് ...എഴുപിഴീന്ന്..
വ്യക്തിപരമായ ദു:ഖത്തേക്കാള്‍ സാഹിത്യ സാംസ്കാരിക രംഗത്തുണ്ടായ നഷ്ടങ്ങളെപ്പറ്റി സംവദിക്കുകയും എന്തൊക്കെ ആയിത്തീരേണ്ടവരാണ് നാം എന്നതിനെക്കുറിച്ചുള്ള ഒരു ബോധം നമ്മിലുണ്ടാക്കുകയും ചെയ്യുന്നു ഈ കവിത.