Showing posts with label കുഴൂര്‍ വില്‍സന്‍. Show all posts
Showing posts with label കുഴൂര്‍ വില്‍സന്‍. Show all posts

Monday, 10 March 2008

കുഴൂര്‍ ഷഷ്ഠിയും കുറച്ചു കാര്യങ്ങളും

ആധുനിക മലയാളകവിതയില്‍ പി.രാമനുശേഷമുള്ള തലമുറയിലെ സര്‍ഗധനരായ കവികളില്‍ ശ്രദ്ധേയനാണ് കുഴൂര്‍ വില്‍സന്‍ എന്നതിന്റെ തെളിവായി കുഴൂര്‍ ഷഷ്ഠിയുടെ അന്ന് നാട്ടിലുള്ള നിനക്ക് എന്ന കവിത മാത്രം മതി. സ്വന്തം മണ്ണിനെയും മനുഷ്യരേയും വിട്ട് അന്യദേശത്ത് താമസിക്കുന്ന ഒരുവന്റെ മനസ്സിനെ അങ്ങനെ തന്നെ പകര്‍ത്തിയെടുത്തിരിക്കുന്നു കുഴൂര്‍ ഈ കവിതയില്‍. കുഴൂര്‍ ഷഷ്ഠി ആഘോഷിക്കാന്‍ കൊടുത്തയച്ച കാലിനെയും കയ്യിനെയും നാവിനെയും തിരിച്ചയക്കാന്‍ പറയുന്നു അവസാനം കവി. ഇത് വായിക്കുമ്പോള്‍ നമ്മളും നിശ്ചലരായിപ്പോകും,കാരണം കവിതയിലൂടെ നമ്മളും കൊടുത്തയക്കുകയാണ് നമ്മുടെ അവയവങ്ങളെ കവിക്കൊപ്പം. ഇവിടെയാണ് വിത്സന്റെ വിജയം. ഇയാള്‍ എഴുതിയ കണ്ണ്, രാജ്യം,നിലത്ത് വെച്ചിട്ടില്ല തുടങ്ങിയ ‘സ്കൂള്‍ കവിതകള്‍’ മികച്ചതാണ്. പൊട്ടിമേരിയെയും രാമചന്ദ്രനെയും തന്നെയുമൊക്കെ ഒറ്റക്കാക്കി അവര്‍ 43 പേര്‍ ജയിച്ചുകയറിയപ്പോള്‍ മീനാക്ഷിട്ടീച്ചര്‍ ചോദിക്കുന്നു,‘നിനക്കെന്തിന്റെയായിരുന്നു കുറവ്?’ കാന്‍സര്‍ ബാധിച്ച് മുലമുറിച്ചു മാറ്റപ്പെട്ട ടീച്ചറോട് ‘കണ്ണു പറ്റിയതാണ് ടീച്ചറേ’ എന്ന് ഉത്തരം നല്‍കുന്നു കവിതയിലെ നായകന്‍. ഉത്തരം ശരിയാണെങ്കില്‍ ഇനി എന്നെ ഏഴിലേക്ക് പറഞ്ഞുവിട് എന്ന് പറയുമ്പോള്‍ ഒരുതരം നിസ്സംഗത ആണ് വായനക്കാരനെ മഥിക്കുന്നത്. ഒരു കൂട്ടമണിയടിയോടെ ഒരു സാമ്രാജ്യം അപ്രത്യക്ഷമാവുമ്പോള്‍ സ്കൂള്‍ അസംബ്ലികളില്‍ വരിവരിയായി നില്‍ക്കുന്ന കുട്ടികളുടെ മനസ്സിലെ ‘രാജ്യം’എന്ന സങ്കല്‍പ്പത്തെ വിദഗ്ദ്ധമായി വരച്ചുതീര്‍ക്കുന്നു കവി. മറന്നുവെച്ച കുടയുടെ ആകുലതകള്‍ കാണാം നിലത്ത് വെച്ചിട്ടില്ല എന്ന കവിതയില്‍. തത്വചിന്താപരമായ സംവേദനങ്ങള്‍ മുറിച്ചുകടക്കല്‍ എന്ന കവിത സാദ്ധ്യമാക്കുന്നു. ഇപ്പോള്‍ കുഴൂര്‍ കവിതകളില്‍ പൊതുവെ കണ്ടു വരുന്ന അപേക്ഷയിലൂടെയുള്ള അഭിസംബോധനകള്‍ പരമാവധി കുറക്കാന്‍ ഈ കവി ശ്രമിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകാറുണ്ട് പലപ്പോഴും. നോസ്മോക്കിങ്ങില്‍ ദൈവത്തെ വിളിച്ച്, ശരീരമേ ശരീരമേ ശരീരത്തിന്റെ ആത്മാവേ എന്നും ആരുടേയുമല്ല, എന്നെ വിടൂഞാന്‍ ആരുടേയുമല്ല , എന്നെ വിടൂ എന്നും വിലപിച്ച് കെട്ടുവള്ളി കളയല്ലേ ഒടുക്കത്തെ വായനക്കാരാ എന്ന കവിതയില്‍ എത്രമാത്രം വിളികളാണ് വിളിക്കുന്നത് എന്നു നോക്കുക. മതപരമെന്ന് തോന്നിയേക്കാവുന്ന ഇത്തരം അപേക്ഷകളില്‍ കുരുങ്ങിക്കിടക്കാതെയും, ഈ ശൈലിയെ തന്റെ തനതു ശൈലിയായി പ്രതിഷ്ഠിക്കാതെയും കവിതയിലേക്കെത്താന്‍ മറ്റു സങ്കേതങ്ങളെ തേടിയിരുന്നെങ്കില്‍ ഈ കവി!.