Showing posts with label സനല്‍ ശശിധരന്‍. Show all posts
Showing posts with label സനല്‍ ശശിധരന്‍. Show all posts

Wednesday, 16 April 2008

ശംഖനാദം

സനല്‍ ശശിധരന്‍ മുഴക്കിയ ശംഖനാദം കേട്ടിട്ടുണ്ടോ?. ജീവിതകാലം മുഴുവന്‍ മൌനവ്രതത്തിലായി മരണശേഷം അടക്കിവെച്ച ശബ്ദമെല്ലാം കേള്‍പ്പിക്കുന്ന ശംഖ് നമുക്കിവിടെ കാണാം. മൌനത്തിന്റെ സൂചികൊണ്ട് ശബ്ദത്തിന്റെ കമ്പളം നെയ്തെടുത്ത്, മരണശേഷം സംഗീതത്തിന്റെ ചൂടുപകരുന്നു ഈ ശംഖ്. അഭിനന്ദനാര്‍ഹമായ നിരീക്ഷണങ്ങളിലൂടെയാണ് കവിത പുരോഗമിക്കുന്നത്. സമാധാനത്തിന്റെ വെള്ളനിറം അങ്ങനെയാണ് ശംഖിനു കിട്ടുന്നത്.
സമാധാനമായിരുന്നു/എന്റെ ധ്യാനം./ഉറഞ്ഞുതുള്ളുന്ന കടലില്‍,/ഉപ്പുവിളയുന്ന അതിന്റെ തിരകളില്‍/ഞാന്‍ സത്യാഗ്രഹം ചെയ്തു./അങ്ങനെയാണ് എനിക്കീ/വെളുത്ത പുറംതോട് കിട്ടിയത്./
ഇവിടെ ഇയാള്‍ ഗാന്ധിയുടെ ബിംബം സന്നിവേശിപ്പിച്ചത് ശ്വാസം വിടാതെയാണ് ഞാന്‍ വായിച്ചത്.
കാത്തിരിപ്പിനും മൌനത്തിനും ശേഷം വന്നു ഭവിക്കുന്നത് ശബ്ദമുഖരിതമായ കാഹളങ്ങളും വിജയഭേരികളുമാണ്. ‘എനിക്കുണ്ടാക്കാന്‍ കഴിയുന്നഏറ്റവും ഉദാത്തമായ ശബ്ദമായിഅതിനെ വാഴ്ത്തുന്നത്’ ശംഖ് കേള്‍ക്കുന്നു.

വയലാറിന്റെ മരവുമായി ഇണങ്ങുന്നുണ്ട് ഈ ശംഖ്. മരങ്ങളെ കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട് ഇയാള്‍. ഒന്ന് ഒരു മരത്തിന്റെ കഥയാണ്. മരം മരം, കഴുമരം , വിതച്ചതിന്റെ പാട്ട് എന്നിവ മറ്റ് ഉദാഹരണങ്ങള്‍.
മലയാളത്തിന്റെ പുതുകവിതക്ക് ഇയാളെ അവഗണിക്കാന്‍ കഴിയാത്ത ഒരു കാലം വരികതന്നെ ചെയ്യും.
നേരത്തെ ചിലയിടങ്ങളില്‍ സൂചിപ്പിച്ച പോലെ ഇയാള്‍ മനസ്സുവെച്ചാല്‍ മാറ്റിയെടുക്കാവുന്നതാണ് വയറിളക്കത്തിന്റെ അസ്കിത.