Wednesday 16 April 2008

ശംഖനാദം

സനല്‍ ശശിധരന്‍ മുഴക്കിയ ശംഖനാദം കേട്ടിട്ടുണ്ടോ?. ജീവിതകാലം മുഴുവന്‍ മൌനവ്രതത്തിലായി മരണശേഷം അടക്കിവെച്ച ശബ്ദമെല്ലാം കേള്‍പ്പിക്കുന്ന ശംഖ് നമുക്കിവിടെ കാണാം. മൌനത്തിന്റെ സൂചികൊണ്ട് ശബ്ദത്തിന്റെ കമ്പളം നെയ്തെടുത്ത്, മരണശേഷം സംഗീതത്തിന്റെ ചൂടുപകരുന്നു ഈ ശംഖ്. അഭിനന്ദനാര്‍ഹമായ നിരീക്ഷണങ്ങളിലൂടെയാണ് കവിത പുരോഗമിക്കുന്നത്. സമാധാനത്തിന്റെ വെള്ളനിറം അങ്ങനെയാണ് ശംഖിനു കിട്ടുന്നത്.
സമാധാനമായിരുന്നു/എന്റെ ധ്യാനം./ഉറഞ്ഞുതുള്ളുന്ന കടലില്‍,/ഉപ്പുവിളയുന്ന അതിന്റെ തിരകളില്‍/ഞാന്‍ സത്യാഗ്രഹം ചെയ്തു./അങ്ങനെയാണ് എനിക്കീ/വെളുത്ത പുറംതോട് കിട്ടിയത്./
ഇവിടെ ഇയാള്‍ ഗാന്ധിയുടെ ബിംബം സന്നിവേശിപ്പിച്ചത് ശ്വാസം വിടാതെയാണ് ഞാന്‍ വായിച്ചത്.
കാത്തിരിപ്പിനും മൌനത്തിനും ശേഷം വന്നു ഭവിക്കുന്നത് ശബ്ദമുഖരിതമായ കാഹളങ്ങളും വിജയഭേരികളുമാണ്. ‘എനിക്കുണ്ടാക്കാന്‍ കഴിയുന്നഏറ്റവും ഉദാത്തമായ ശബ്ദമായിഅതിനെ വാഴ്ത്തുന്നത്’ ശംഖ് കേള്‍ക്കുന്നു.

വയലാറിന്റെ മരവുമായി ഇണങ്ങുന്നുണ്ട് ഈ ശംഖ്. മരങ്ങളെ കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട് ഇയാള്‍. ഒന്ന് ഒരു മരത്തിന്റെ കഥയാണ്. മരം മരം, കഴുമരം , വിതച്ചതിന്റെ പാട്ട് എന്നിവ മറ്റ് ഉദാഹരണങ്ങള്‍.
മലയാളത്തിന്റെ പുതുകവിതക്ക് ഇയാളെ അവഗണിക്കാന്‍ കഴിയാത്ത ഒരു കാലം വരികതന്നെ ചെയ്യും.
നേരത്തെ ചിലയിടങ്ങളില്‍ സൂചിപ്പിച്ച പോലെ ഇയാള്‍ മനസ്സുവെച്ചാല്‍ മാറ്റിയെടുക്കാവുന്നതാണ് വയറിളക്കത്തിന്റെ അസ്കിത.

6 comments:

Pramod.KM said...

ശംഖനാദത്തെ ചൂണ്ടിക്കാട്ടിയതിന് നന്ദി.:)

Sanal Kumar Sasidharan said...

വയറിളക്കത്തിന്റെ കടലില്‍ മുങ്ങി ശം‌ഖിനെത്തന്നെ എടുത്ത്പൊങ്ങിയതില്‍ അതിയായ സന്തോഷം. :)

Unknown said...

നല്ല വിവരണം

അനിലൻ said...

ഇവിടെ ഇയാള്‍ ഗാന്ധിയുടെ ബിംബം സന്നിവേശിപ്പിച്ചത് ശ്വാസം വിടാതെയാണ് ഞാന്‍ വായിച്ചത്.


ഒപ്പ്!

സജീവ് കടവനാട് said...

ശംഖനാദവും മുഴക്കിയുള്ള ഇയാളുടെ പോക്കുകണ്ട് അന്തംവിട്ടുനില്‍ക്കാറുണ്ട്. അക്ഷരങ്ങള്‍കൊണ്ട് ആകാശം തീര്‍ക്കും, മലയെ മുലയും പുഴയെ പുഴുവുമാക്കും. എന്നിട്ട്
ഒരു കൊലക്കയറിന്റെ
ആകൃതിയുള്ളൊരു
വെറും ചുഴുപ്പിന്റെ
മാസ്മര വിദ്യകളായിരുന്നു അതെന്ന് വിസ്മയിപ്പിക്കും.
ജനനം
മരണം
ഈ രണ്ടുപദങ്ങള്‍ക്കിടയിലുള്ള
അതിവിരസമായ വരികള്‍ കൂടി
അങ്ങ് വെട്ടിക്കളഞ്ഞ് വരികളുടെ അഭാവത്തിലും കവിതയെഴുതും.
പ്രവാസത്തെ
അപ്പൂപ്പന്‍താടി യോടുപമിക്കും.
പ്രകൃതിയിലെ കരയുന്ന കല്ലുകളെക്കുറിച്ച് കാടന്‍
കവിതയെഴുതും.

വിതച്ചതു പറഞ്ഞപോലെ മലയാളത്തിന്റെ കവിതാലോകത്തിന് ഇയാളെ അവഗണിക്കാന്‍ കഴിയാത്ത ഒരു കാലം വരികതന്നെ ചെയ്യും.

സുനീഷ് said...

സത്യം !