Monday 10 March 2008

കുഴൂര്‍ ഷഷ്ഠിയും കുറച്ചു കാര്യങ്ങളും

ആധുനിക മലയാളകവിതയില്‍ പി.രാമനുശേഷമുള്ള തലമുറയിലെ സര്‍ഗധനരായ കവികളില്‍ ശ്രദ്ധേയനാണ് കുഴൂര്‍ വില്‍സന്‍ എന്നതിന്റെ തെളിവായി കുഴൂര്‍ ഷഷ്ഠിയുടെ അന്ന് നാട്ടിലുള്ള നിനക്ക് എന്ന കവിത മാത്രം മതി. സ്വന്തം മണ്ണിനെയും മനുഷ്യരേയും വിട്ട് അന്യദേശത്ത് താമസിക്കുന്ന ഒരുവന്റെ മനസ്സിനെ അങ്ങനെ തന്നെ പകര്‍ത്തിയെടുത്തിരിക്കുന്നു കുഴൂര്‍ ഈ കവിതയില്‍. കുഴൂര്‍ ഷഷ്ഠി ആഘോഷിക്കാന്‍ കൊടുത്തയച്ച കാലിനെയും കയ്യിനെയും നാവിനെയും തിരിച്ചയക്കാന്‍ പറയുന്നു അവസാനം കവി. ഇത് വായിക്കുമ്പോള്‍ നമ്മളും നിശ്ചലരായിപ്പോകും,കാരണം കവിതയിലൂടെ നമ്മളും കൊടുത്തയക്കുകയാണ് നമ്മുടെ അവയവങ്ങളെ കവിക്കൊപ്പം. ഇവിടെയാണ് വിത്സന്റെ വിജയം. ഇയാള്‍ എഴുതിയ കണ്ണ്, രാജ്യം,നിലത്ത് വെച്ചിട്ടില്ല തുടങ്ങിയ ‘സ്കൂള്‍ കവിതകള്‍’ മികച്ചതാണ്. പൊട്ടിമേരിയെയും രാമചന്ദ്രനെയും തന്നെയുമൊക്കെ ഒറ്റക്കാക്കി അവര്‍ 43 പേര്‍ ജയിച്ചുകയറിയപ്പോള്‍ മീനാക്ഷിട്ടീച്ചര്‍ ചോദിക്കുന്നു,‘നിനക്കെന്തിന്റെയായിരുന്നു കുറവ്?’ കാന്‍സര്‍ ബാധിച്ച് മുലമുറിച്ചു മാറ്റപ്പെട്ട ടീച്ചറോട് ‘കണ്ണു പറ്റിയതാണ് ടീച്ചറേ’ എന്ന് ഉത്തരം നല്‍കുന്നു കവിതയിലെ നായകന്‍. ഉത്തരം ശരിയാണെങ്കില്‍ ഇനി എന്നെ ഏഴിലേക്ക് പറഞ്ഞുവിട് എന്ന് പറയുമ്പോള്‍ ഒരുതരം നിസ്സംഗത ആണ് വായനക്കാരനെ മഥിക്കുന്നത്. ഒരു കൂട്ടമണിയടിയോടെ ഒരു സാമ്രാജ്യം അപ്രത്യക്ഷമാവുമ്പോള്‍ സ്കൂള്‍ അസംബ്ലികളില്‍ വരിവരിയായി നില്‍ക്കുന്ന കുട്ടികളുടെ മനസ്സിലെ ‘രാജ്യം’എന്ന സങ്കല്‍പ്പത്തെ വിദഗ്ദ്ധമായി വരച്ചുതീര്‍ക്കുന്നു കവി. മറന്നുവെച്ച കുടയുടെ ആകുലതകള്‍ കാണാം നിലത്ത് വെച്ചിട്ടില്ല എന്ന കവിതയില്‍. തത്വചിന്താപരമായ സംവേദനങ്ങള്‍ മുറിച്ചുകടക്കല്‍ എന്ന കവിത സാദ്ധ്യമാക്കുന്നു. ഇപ്പോള്‍ കുഴൂര്‍ കവിതകളില്‍ പൊതുവെ കണ്ടു വരുന്ന അപേക്ഷയിലൂടെയുള്ള അഭിസംബോധനകള്‍ പരമാവധി കുറക്കാന്‍ ഈ കവി ശ്രമിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകാറുണ്ട് പലപ്പോഴും. നോസ്മോക്കിങ്ങില്‍ ദൈവത്തെ വിളിച്ച്, ശരീരമേ ശരീരമേ ശരീരത്തിന്റെ ആത്മാവേ എന്നും ആരുടേയുമല്ല, എന്നെ വിടൂഞാന്‍ ആരുടേയുമല്ല , എന്നെ വിടൂ എന്നും വിലപിച്ച് കെട്ടുവള്ളി കളയല്ലേ ഒടുക്കത്തെ വായനക്കാരാ എന്ന കവിതയില്‍ എത്രമാത്രം വിളികളാണ് വിളിക്കുന്നത് എന്നു നോക്കുക. മതപരമെന്ന് തോന്നിയേക്കാവുന്ന ഇത്തരം അപേക്ഷകളില്‍ കുരുങ്ങിക്കിടക്കാതെയും, ഈ ശൈലിയെ തന്റെ തനതു ശൈലിയായി പ്രതിഷ്ഠിക്കാതെയും കവിതയിലേക്കെത്താന്‍ മറ്റു സങ്കേതങ്ങളെ തേടിയിരുന്നെങ്കില്‍ ഈ കവി!.

17 comments:

കവിത വിതച്ചത് said...

കാവടിയാടുവാന്‍‍
ഞാന്‍ കൊടുത്തയക്കുന്നു
നിനക്കെന്റെ കാലുകള്‍.

രാജ് said...

കവിതയിലെ അപേക്ഷകളെ മതപരമെന്ന് വായിച്ചതിലെ നിരീക്ഷണപാടവത്തെ സമ്മതിച്ചു തരുന്നു. മലയാളത്തിലെ കഥകളില്‍ കണ്ടിരുന്ന കൃസ്തീയ പ്രാര്‍ഥനയുടെ പശ്ചാത്തലം കവിതയിലേയ്ക്ക് പറിച്ചു നടുകയാണോ കുഴൂര്‍? ഹൃദയമുരുക്കുന്ന പ്രാര്‍ഥനകളാണ് കുഴൂ‍റിന്റേതെന്ന് നിസ്തര്‍ക്കം.

[ nardnahc hsemus ] said...

മതപരമെന്ന ഒരു കോണിലൂടെ കാണാത്തതുകൊണ്ടോ അതോ അങ്ങനെ കണ്ട് ഒരു സാഹിത്യത്തെത്തേയും വായിക്കാത്തതു കൊണ്ടോ ഇതു വരെ കുഴൂരങ്ങനെ എനിയ്ക്ക് അനുഭവപ്പെട്ടിട്ടില്ല..
എന്തായാലും ഇനിമുതല്‍ അങ്ങനേയുമാവാം.
:)

Kuzhur Wilson said...

പ്രമോദാണ് അല്‍പ്പം മുന്‍പ് ഇത് കാണിച്ച് തന്നത്. വലിയ സന്തോഷമായി. എഴുതിയത് ആരെന്ന് അറിയാനുള്ള വ്യഗ്രത. അത് മാറുന്നില്ല.എല്ലാവരും നല്ലാതാണ്.ഇപ്പോള്‍ എന്നെ വിസ്മയപ്പെടുത്തുന്ന കവികള്‍ വിഷ്ണുമാഷും ലതീഷ് മോഹനുമാണ്.

Ajith Polakulath said...

അന്യദേശത്ത് വസിക്കുന്നവന്റെ ഹൃദയവിങ്ങലുകളെ കവി തന്റെ ശൈലിയില്‍ വിവരിക്കുന്നു എന്നത് സത്യം, എന്നെ സമ്പന്ധിച്ച് വിത്സന്‍ മറ്റൊരാളുടെ പിന്‍ ഗാമി എന്ന് തോന്നിയിട്ടില്ല, കവി തന്റെ സ്വന്തം ശൈലിയില്‍ സഞ്ചരിക്കുന്നു എന്ന് മാത്രം.

നിമിഷങ്ങളില്‍ തോന്നുന്ന സാധാരണ സംഭവങ്ങള്‍ പോലും പൂക്കളാക്കി ഭാവനയുടെ വാഴനാരില്‍ കെട്ടി നമ്മളില്‍ തന്നെ ചാര്‍ത്തുകയാണോ ഈ കവി?

വിത്സന്റെ കുറിപ്പെഴുത്തുകളും അങ്ങനെ തന്നെയാണ്‍... സന്ധ്യാസമയത്ത് പ്രാര്‍ത്ഥന ചൊല്ലിയകാര്യവും, ആശാത്തിയാല്‍ എഴുത്തിനിരുത്തിയ സംഭവങ്ങളും മറ്റും നോക്കിയാല്‍ പഴയതും പുതിയതും ഒരേ തട്ടില്‍ നിര്‍ത്താന്‍ സാധിക്കുന്ന ഒരു ത്രാസിനോട് ഈ കവിയെ ഉപമിക്കാന്‍ തോന്നി.

ഈ കവി ഇനിയും വളരട്ടെ എന്ന് ആശംസിക്കുന്നു!

Rammohan Paliyath said...

മതപരമെന്ന് വായിക്കണ്ട, ഭാഷാസ്വാധീനപരം എന്നുപോരെ? ഞാനും എഴുതിയിട്ടുണ്ട് ‘എറണാകുളമേ എറണാകുളമേ’ എന്ന്. മാനവരാശിയ്ക്ക് പിണഞ്ഞ ഏറ്റവും വലിയ അപകടം ലോകത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് മതമാണെന്ന് കരുതുന്ന ഞാന്‍.

Anonymous said...

മതപരം എന്ന് പറയാനും പേടി. മതം ഭാഷയെ സ്വാധീനിക്കുമ്പോള്‍, ഈ സ്വാധീനങ്ങളുടെ നൈരന്തര്യത്തെ സംസ്ക്കാരമെന്ന് വിളിക്കുമ്പോഴും പേടിക്കേണ്ടി വരിക എന്നത് എത്ര ഭീകരമായ അവസ്ഥയാണ്...

Rammohan Paliyath said...

"Civilization is a product. Art has nothing to do with civilization" Godard [അങ്ങേര്‍ക്ക് വേണ്ടി ഈ കമന്റ് അങ്ങേരുടെ അനുവാദമില്ലാ‍തെ ഇവിടെയിടുന്നു]

കവിത വിതച്ചത് said...

വിത്സന്‍,താങ്കളെ മേതിലും വിസ്മയപ്പെടുത്തിയിട്ടുണ്ടാകുമല്ലേ?രാജ് നീട്ടിയത്,അതിനുത്തരം തരേണ്ടത് വിത്സനാണ്.വണ്‍ സ്വാലോ,താങ്കളെഴുതിക്കോളൂ.

വിശാഖ് ശങ്കര്‍ said...

കൂഴൂരെന്ന കവിയെ പരിചയപ്പെടുത്തി തന്ന കവ്വിതകളാണ് കണ്ണ്, കുഴൂര്‍ ഷഷ്ഠി, അലക്ക് തുടങ്ങിയവ.ന്യൂനോക്തി എന്ന സങ്കേതത്തെ ഇത്ര നന്നായി ഉപയോഗിച്ചിട്ടുള്ള കവികള്‍ വേറേ ഒരുപാടൊന്നുമില്ലെന്ന് തോന്നൂന്നു.

അനംഗാരി said...

ഈ കവിത ഞാന്‍ എന്റെ ബ്ലോഗില്‍ ചൊല്ലിയത് എന്തേ കാണാതെ പോയത്?

കവിത വിതച്ചത് said...

കവലഗോഷ്ഠികളില്‍ നിന്നും മലയാളകവിത എത്ര പ്രയാസപ്പെട്ടാണ് കഷ്ടിച്ചു രക്ഷപ്പെട്ടുവരുന്നത് എന്ന് താങ്കള്‍ മനസ്സിലാക്കിയിരിക്കാന്‍ യാതൊരു സാധ്യതയുമില്ല അനംഗാരി. അതുകൊണ്ടു തന്നെ കവിതയെപ്പറ്റി പറയുമ്പോള്‍ അതിനെ എവിടെയെങ്കിലും ശബ്ദമാക്കി ചുരുക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള ബാധ്യത എനിക്കുമില്ല.

അനിലൻ said...

കവലഗോഷ്ഠികളില്‍ നിന്നും മലയാളകവിത എത്ര പ്രയാസപ്പെട്ടാണ് കഷ്ടിച്ചു രക്ഷപ്പെട്ടുവരുന്നത്....

ഗൌരവമായ ചര്‍ച്ചയ്ക്കുള്ള വിഷയമാണത്. ദൌര്‍ഭാഗ്യത്തിന്, അത്തരം എന്തെങ്കിലും ശ്രമങ്ങള്‍ എപ്പോഴെങ്കിലും ബ്ലോഗിലുണ്ടായാല്‍ ഒന്നുകില്‍ അത് തമസ്കരിക്കപ്പെടും, അല്ലെങ്കില്‍ അതിനെ മുക്കിക്കൊല്ലും.

വിതച്ച കവിത കൊയ്തെടുക്കുന്നത് ആരാണാവോ???

Anonymous said...

ഈ വര്‍ഷത്തെ സഹൃദയ പടിയത്ത് (സലഫി ടൈംസ് ) അവാര്‍ഡുകള്‍‍ പ്രഖ്യാപിച്ചു. ശ്രവ്യമാധ്യമ രംഗത്തെ മികച്ച വാര്‍ത്താ അവതാരകനായി ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയിലെ സീനിയര്‍ സബ് എഡിറ്ററും വാര്‍ത്താ അവതാരകനുമായ
കുഴൂര്‍ വില്‍സന്‍ തിരഞ്ഞെടുക്കപ്പെട്ടു.


അര്‍ഹത ഇല്ലാത്ത അവാര്‍ഡ് , ഇവര്‍ ഈ അവാര്‍ഡിന്റെ വില കളയുമോ..?

അനംഗാരി said...

പ്രിയപ്പെട്ട വിതക്കല്‍ കാരാ..
മലയാള കവിത താങ്കളുടെ കയ്യിലൂടെ കവലഗോഷ്ടികളില്‍ നിന്ന് രക്ഷപ്പെടുന്നു എന്ന വിവരം അടിയന്‍ അറിഞ്ഞില്ല.അത് അറിയിച്ചതിന് നന്ദി.

Glocalindia said...

ശബ്ദമാക്കിച്ചുരുക്കുകയോ?

വിതച്ചതേ, ഈ ഇവാഞ്ചലിക്കല്‍ തീവ്രവാദം കൊണ്ടൊന്നും ഇവിടെ ഒന്നും നടന്നിട്ടില്ല. നടക്കുകയുമില്ല. കവിതക്കെന്താ കൊമ്പുണ്ടോ?

കിട്ടണ/അറിയണ ഫോര്‍മാറ്റില്‍ വല്ലതും എഴുതാന്‍ അറിയാമെന്ന് വച്ച്, അയാളെപ്പിടിച്ച് ലോഗഗുരുവാക്കുന്ന ഏര്‍പ്പാട് നമുക്ക് നിര്‍ത്താറായില്ലേ?

ശ്രീകുമാര്‍ കരിയാട്‌ said...

wilson orginal kavi aanenna kaaryathil oru samshayavum venda..