Wednesday 19 March 2008

കോഴിയമ്മയെപ്പറ്റി

മികച്ച ഒരു കവിതയാണ് വിഷ്ണുപ്രസാദിന്റെ കോഴിയമ്മ. നിന്റെ ജീവിതം നിന്‍ കാര്യം മാത്രം, നേരമായി നിനക്കു ജീവിക്കാന്‍ എന്നൊക്കെ കടമ്മനിട്ടയുടെ അമ്മക്കോഴി പഠിപ്പിച്ചു വിട്ട മകള്‍ വളര്‍ന്ന് അമ്മയായപ്പോള്‍ ഇത്രക്കും തന്റേടം കാണിച്ചതിനാലാവണം, എനിക്ക് ഏറെ സന്തോഷം തോന്നി വായിച്ചപ്പോള്‍.
കോഴിയമ്മ സംഘബോധമില്ലാത്തവളാണോ എന്നു തോന്നും ആദ്യവായനയില്‍. പക്ഷെ മുട്ട കട്ടതിനെതിരെ സമരം ചെയ്യുവാനല്ല, ആശ്വസിപ്പിക്കുവാനാണ് ചുറ്റുമുള്ളവര്‍ ശ്രമിക്കുന്നത്. ഇവരുടെ വാക്കുകള്‍ കൊണ്ടും യാതൊരു പ്രയോജനവുമില്ലെന്ന ഉള്‍ക്കാഴ്ചയാണ് കോഴിയമ്മയെ നിങ്ങളൊക്കെ ആരാ എന്താ എന്ന് ചോദിപ്പിക്കുന്നത്. എന്തെങ്കിലും പ്രയോജനമുണ്ടോ ഈ കരച്ചില്‍ കൊണ്ട്,കോഴികള്‍ സംഘടിക്കുകയോ,ഭരണ ഘടന തിരുത്തുകയോ ഒക്കെ ചെയ്യുമോ എന്ന ചോദ്യവും കൂടിയായപ്പോള്‍ കോഴിയമ്മക്ക് സഹികെട്ടു. എന്റെ മുട്ട എന്റെ കരച്ചില്‍ എന്നത് ശക്തിയേറിയ ഒരു പ്രസ്താവനയാണ്. അതുകൊണ്ടാണോ എന്നറിയില്ല, നിങ്ങളൊക്കെ ആരാ എന്താ, എന്റെ ബ്ലോഗ് എന്റെ കവിത എന്ന് പരിഹസിക്കുന്ന മട്ടില്‍ വിഷ്ണുപ്രസാദ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ പുള്ളിയുടെ ബ്ലോഗില്‍ കവിതകള്‍ എഴുതിനിറയ്ക്കുന്നത്.
ഇയാളുടെ സ്കൂള്‍ കവിതകളും വ്യത്യസ്തമാണ്. പിടിക്കപ്പെടുന്നതിന്റെ ത്രില്ലിനു വേണ്ടി കാത്തിരിക്കുന്ന ഈ കുട്ടിയെ എങ്ങനെ മറക്കും!.
ഒരു പാവം മീനിനെപ്പോലും തിന്നുവാനാവാത്ത സംസ്കൃതത്തെ അഭിസംബോധന ചെയ്യുകയാണ് ഇവിടെ. ഞാന്‍, എനിക്കു പുറത്തുള്ള ലോകം; ഈ ദ്വന്ദ്വവും അവ തമ്മിലുള്ള സംവാദവും സാധാരണമാണ് ഇയാളുടെ കവിതകളില്‍.

5 comments:

Anonymous said...

അതുകൊണ്ടാണോ എന്നറിയില്ല, നിങ്ങളൊക്കെ ആരാ എന്താ, എന്റെ ബ്ലോഗ് എന്റെ കവിത എന്ന് പരിഹസിക്കുന്ന മട്ടില്‍ വിഷ്ണുമാഷ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ

എന്നത്

അതുകൊണ്ടാണോ എന്നറിയില്ല, നിങ്ങളൊക്കെ ആരാ എന്താ, എന്റെ ബ്ലോഗ് എന്റെ കവിത എന്ന് പരിഹസിക്കുന്ന മട്ടില്‍ വിഷ്ണുപ്രസാദ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ

എന്നു തിരുത്തിയതെന്തിനാ വിതച്ചതേ... ;)

എന്തായാലും കുറിപ്പ് ഇഷ്ടമായി .

കവിത വിതച്ചത് said...

മാഷായാലും അല്ലെങ്കിലും എന്താ ഇവിടെ പ്രശ്നം. ഞാനേതായാലും ഒന്നും തിരുത്തിയിട്ടില്ല എന്ന് എനിക്കും കമന്റിട്ട അനോണിമസിനും അറിയാമല്ലോ...;)

Kuzhur Wilson said...

ഭൂമി മലയാളത്തില്‍ ഇത്ര പുതുമയോടെ, ഇത്ര മൌലികതയോടെ എഴുതുന്ന ഒരു കവി ഇപ്പോള്‍ എന്റെ വായനയില്‍ ഇല്ല

കവിത വിതച്ചത് said...

താങ്കള്‍ ധാരാളം വായിക്കേണ്ടതുണ്ട് വില്‍സന്‍..

ഭൂമിപുത്രി said...

വിഷ്ണുപ്രസാദിന്റെ കവിതകള്‍ പലതും ആസ്വദിയ്ക്കുമ്പോള്‍ത്തന്നെ,എന്തുകൊണ്ടാണെന്നറിയില്ല,
കവിതകള്‍ക്കിടയിലുള്ള ഇടവേളകള്‍
കുറച്ചുകൂടി നീളാമായിരുന്നു എന്നും
തോന്നാറുണ്ട്